ജോ, ലീന, അജു

ജോ, ലീന, അജു

Deon

“ജോ…”

മധുരമായ വിളിയോടൊപ്പം കണ്പീലികളിലെ ചെറു നനവും അവനെ മയക്കത്തിൽ നിന്നും മെല്ലെ മോചിപ്പിച്ചു…

താനെവിടെയാണ്?

ഇളം ചുവപ്പു നിറത്തിലെ ഇലകളാൽ മൂടിയ ചെറുമരം

ചുറ്റും മഞ്ഞു പെയ്യുന്നുണ്ട്…

“ലീനാ.. നമ്മളിതെവിടെയാണ്?”

അതിനു മറുപടിയായി മടിയിൽ തലചായ്ച്ചു കിടന്ന അവന്റെ മുടിയിലൂടെ അവൾ ഒന്നു തലോടുക മാത്രം ചെയ്തു.


ജോ ചുറ്റും നോക്കി..

മാനത്ത് മേഘങ്ങൾക്കു നടുവിലെന്നപോലെ അവർ ഇരുവരെയും മൂടൽ മഞ്ഞിന്റെ വെളുത്ത പുതപ്പ് ആകെ മൂടിയിരുന്നു.

മുകളിലെ ചുവന്ന മരത്തിന്റെ ഇലകളും അവയോടൊപ്പം താഴേയ്ക്കു പൊഴിയുന്ന നേർത്ത മഞ്ഞിൻ മുത്തുകളും അതിലൊക്കെയേറെ മനോഹരമായ അവളുടെ മുഖവുമല്ലാതെ മറ്റൊന്നും അവനു കാണാൻ കഴിഞ്ഞില്ല.


“ജോ…”

“ഉം…”

“നമ്മൾ ഇതിനു മുൻപ് ഇങ്ങനെ ഒരുമിച്ചിരുന്നത് ഓർക്കുന്നോ?”


ജോ പതിയെ കണ്ണുകളടച്ചു.

യൂണിവേഴ്‌സിറ്റി കാമ്പസിലെ ഗുൽമോഹർ വൃക്ഷത്തിനു ചുവട്ടിൽ.

ജോ ലീനയെ പരിചയപ്പെടുന്നത് അവിടെവെച്ചാണ്.

ഒരുപാട് പേരുടെ പ്രണങ്ങൾക്ക് സാക്ഷിയായ ആ തണലുകൾക്ക് പക്ഷേ അവരുടെ കാര്യത്തിൽ പറയാനുള്ളത് മറ്റൊരു കഥയായിരിക്കും…

കളങ്കമില്ലാത്ത വലിയൊരു സൗഹൃദത്തിന്റെ കഥ.


കൂട്ടുകാരോടൊപ്പവും അല്ലാതെയും അവർ ഇരുവരും ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ ആഘോഷിച്ചത് ആ മരച്ചുവട്ടിലാണ്.

ആ സൗഹൃദത്തെ അടുത്തറിയാവുന്ന ആർക്കും ജോ-ലീന ഒരിക്കലും ഒരു പ്രണയജോഡി ആയിരുന്നില്ല.


ജോയുടെ രണ്ടാമത്തെയും ലീനയുടെ ആദ്യത്തെയും പ്രണയങ്ങൾ സംഭവിക്കുന്നത് ആ കാമ്പസിൽ തന്നെയാണ്.

ഒരു സൗഹൃദത്തിന്റെ പരിശുദ്ധിയെ ഉൾക്കൊള്ളാൻ കഴിയാതിരുന്ന, ജോ ആത്മാർത്ഥമായി കൊണ്ടുനടന്ന ആ രണ്ടാം പ്രണയവും ആദ്യത്തേത് എന്നപോലെ അവന്റെ മനസ്സിനെ മുറിവേല്പിച്ചു കടന്നപ്പോൾ അവന് ആശ്വാസമായി കൂടെയുണ്ടായത് ലീനയും അവളുടെ എല്ലാമായ അജുവും ആയിരുന്നു.


പ്രണയിനിയുടെ മടിയിൽ കിടക്കുന്ന അവളുടെ ആത്മസുഹൃത്തിനെയും അവർക്കരികിലിരിക്കുന്ന അവളുടെ പ്രീയപ്പെട്ടവനെയും.

വിരളമെങ്കിലും സുന്ദരമായ കാഴ്ച!

കോളേജിലെ മറ്റാരേക്കാളും അജുവിനും ആ ഗുൽമോഹർ വൃക്ഷത്തിനും അവരെ അറിയാമായിരുന്നു.

അഴുക്കില്ലാത്ത കണ്ണുകളാൽ അവർ ജോ യെയും ലീനയെയും കാണുന്നത് ഇത് ആദ്യമായല്ല.


ജോ, ലീന, അജു.

മൂന്നു വർഷത്തെ ഡിഗ്രി പഠനത്തിനു ശേഷം പോസ്റ്റ് ഗ്രാജുവേഷനും അതേ മരത്തണലിൽ അവർ മൂവരും ചേർന്ന് പങ്കിട്ടു.


കല്യാണത്തിന്റെയന്ന് ലീനയെയും അജുവിനെയും – വധൂവരന്മാരെ ചേർത്തുനിർത്തി എടുത്ത ഫോട്ടോ കാണുമ്പോളൊക്കെ ജോ പറഞ്ഞിരുന്നു, “ഞാൻ ജീവിതത്തിൽ ഏറ്റവുമധികം സന്തോഷിച്ച നിമിഷം ഇതാണ്” എന്ന്.


രണ്ടുവര്ഷങ്ങൾക്ക് ശേഷം, ഓപ്പറേഷൻ തീയേറ്ററിന്റെ മുന്നിൽ നേഴ്സിന്റെ കയ്യിൽ ലീന കൊടുത്തുവിട്ട അവളുടെ അതേ മുഖച്ഛായയുള്ള മാലഖക്കുഞ്ഞിനെ അജു ഏറ്റുവാങ്ങുമ്പോളേക്കും അവൾ ജോയെയും അജുവിനെയും അവളുടെ കുഞ്ഞിനെയും ഉപേക്ഷിച്ച് ദൂരെ ഏതോ ലോകത്തേക്ക് പോയിരുന്നു.


ഇന്ന് ആ മാലാഖക്കുഞ്ഞിന് ഏഴുവയസ്സ്.

അതേ ആശുപത്രിയിലെ കാൻസർ വാർഡിൽ ജോയെ കാണാൻ പപ്പയോടൊപ്പം കുഞ്ഞു മാലാഖ എത്തുമ്പോൾ കയ്യൊന്നുയർത്തി ആ നെറുകയിൽ തലോടാൻ പോലുമാവാത്തവിധം അവശനായിക്കഴിഞ്ഞിരുന്നു ജോ.


ഈ ചെറിയ ജീവിതത്തിൽ താൻ സമ്പാദിച്ചത് ഒക്കെയും തനിക്കുചുറ്റും ഉണ്ടെന്ന് ജോ തിരിച്ചറിഞ്ഞു.

അജു, മോൾ, അച്ഛൻ, അമ്മ, സുഹൃത്തുക്കൾ…

നിറഞ്ഞു തുടങ്ങിയ ആ കണ്ണുകളൊക്കെ അതിന് തെളിവായിരുന്നു.


ശരീരത്തിൽ നിന്നും ചൂട് മെല്ലെ വിട്ടുമാറുമ്പോൾ ജോയ്ക്ക് ഉറപ്പായിരുന്നു… താൻ എത്തിപ്പെടുക ലീനയുടെ അരികിലേക്കാവും… അവിടെ അവളോടൊപ്പം അവൾ ഏറെ സ്നേഹിച്ച, സ്നേഹിക്കുന്ന അജുവിനുവേണ്ടി ഞങ്ങൾ കാത്തിരിക്കും… ഒരു നൂറു വർഷം.. ഈ ലോകം കണ്ട ഏറ്റവും നല്ല സുഹൃത്തുക്കളായി…


ജോയുടെ എന്നെന്നേക്കുമായി അടഞ്ഞ കണ്ണുകളിൽ ആ മാലാഖക്കുഞ്ഞ് അവസാനമായി ഒരു മുത്തമിട്ടു…


“ജോ…”

മധുരമായ വിളിയോടൊപ്പം കണ്പീലികളിലെ ചെറു നനവും അവനെ മയക്കത്തിൽ നിന്നും മെല്ലെ മോചിപ്പിച്ചു…

താനെവിടെയാണ്?

ഇളം ചുവപ്പു നിറത്തിലെ ഇലകളാൽ മൂടിയ ചെറുമരം

ചുറ്റും മഞ്ഞു പെയ്യുന്നുണ്ട്…

“ലീനാ.. നമ്മളിതെവിടെയാണ്?”


-DeOn-


[ Add a comment to this post ]

Report Page