മീശപ്പുലിമലയിലേക്ക്

മീശപ്പുലിമലയിലേക്ക്

Deon

“ഡാ, നമുക്ക് നാളെയൊരു ട്രിപ്പ് പോയാലോ? #മീശപ്പുലിമല യ്ക്ക്!”


രണ്ടാമതൊന്ന് ആലോചിക്കാനും മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനും പോണോ വേണ്ടേയെന്നു തീരുമാനിക്കാനുമൊക്കെയുള്ള സമയക്കുറവുണ്ടല്ലോ… അതാണീ ടൂറുകളുടെ പ്രധാന വിജയരഹസ്യം!


ഞാൻ, ആകാശ്, പ്രവീൺ, രാഹുൽ, സച്ചിൻ.

രായ്ക്കു രാമാനം കാറിൽ നേരെ മൂന്നാർക്ക്. ആദ്യം കണ്ട ഹോട്ടലുകളിലൊന്നിൽ റൂമെടുത്തു. പാട്ടും ഡാൻസും തമാശകളുമൊക്കെയായി ഒരടിപൊളി നൈറ്റ്.

രാവിലെ, തണുപ്പിനെ തല്ലിതോൽപ്പിച്ച് ഓരോരുത്തരായി എണീറ്റ് ബാത്രൂമിലെ ചൂടുവെള്ളം കുളിയിൽ അഭയം പ്രാപിച്ചു.


മൂന്നാർ ടൌണിനു മുൻപായി DTDC (District Tourism Development Centre) ഉണ്ട്.

അവിടുത്തെ റിസപ്‌ഷനിൽനിന്ന് അറിയാൻ കഴിഞ്ഞത് മീശപ്പുലിമലയിലേക്ക് ട്രക്കിങ് അടക്കം ഒരാൾക്കുള്ള ചിലവ് 7,500 രൂപ ആവുമെന്നാണ്.

(ആ പൈസ ഉണ്ടേൽ പിന്നെ ഇങ്ങോട്ടു വരണോ, ഞങ്ങള് വല്ല ഗോവയ്ക്കും പോയേനേല്ലോ)

“ശെരി ചേച്ചീ” ന്നും പറഞ്ഞു പടിയിറങ്ങി അടുത്തുള്ള റെസ്റ്റോറന്റിൽ കയറി.


അപ്പോം മുട്ടക്കറീം വിളമ്പിത്തന്ന ചേട്ടനിൽ നിന്നാണ് ലക്ഷ്യത്തിലേക്കുള്ള ഏകദേശ ധാരണ കിട്ടുന്നത് എന്നതാണ് ഹൈലൈറ്റ്.


മൂന്നാറുനിന്ന് തേക്കടി റൂട്ടിലാണ് സൂര്യനെല്ലി. ഏതാണ്ട് 24 കിലോമീറ്റർ ദൂരമുണ്ട് അവിടംവരെ.

സൂര്യനെല്ലിയിൽ നിന്ന് കുളുക്കുമല വഴിവേണം മീശപ്പുലിയിലെത്താൻ.

കുളുക്കുമലയിലേക്ക് പക്ഷേ കാറോ ബൈക്കോ പോവില്ല.

ട്രക്കിങ് തന്നെ ശരണം.

ഹാരിസൺ എസ്റ്റേറ്റിലൂടെയുള്ള ഓഫ് റോഡ് ജീപ്പ് സവാരിക്ക് 1800 രൂപയാണ് ചാർജ്ജ്. (ഇടയ്ക്ക് 200 രൂപയുടെ പാസ്സ് കൂടി എടുക്കണം)


അതൊരു അനുഭവം തന്നെയാണ്.. ദുർഘടമായ വഴികളിലൂടെ മുക്കാൽ മണിക്കൂർ യാത്ര. ചില ജീപ്പുകളിൽ പത്തും പന്ത്രണ്ടും പേരൊക്കെ തിങ്ങിയിരുന്നു പോവുന്നത് കാണാമായിരുന്നു.

ഞങ്ങളുടെ ഡ്രൈവർ മണിച്ചേട്ടൻ വാഹനമോടിക്കൽ കലയിൽ ഒരു അഗ്രഗണ്യൻ തന്നെയായിരുന്നു.

ആ അഞ്ചു കിലോമീറ്ററും കാമുകിയോട് സൊള്ളിക്കൊണ്ട് ഒറ്റക്കൈയ്യിൽ ഞങ്ങളുടെ ജീവിതവും വെച്ചായിരുന്നു ത്രില്ലിംഗ് റൈഡ്!


ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ കുളുക്കുമല-മീശപ്പുലിമല യിലേക്കുള്ള പ്രവേശന കവാടത്തിലെയപ്പോളേക്കും മഞ്ഞുപെയ്തു തുടങ്ങിയിരുന്നു.

(100 രൂപയാണ് ആളൊന്നിന് പ്രവേശനഫീസ്)


കോട വീണതിനാൽ മീശപ്പുലിമലയുടെ പൂർണ്ണരൂപം വ്യക്തമായിരുന്നില്ല.

നാല് കിലോമീറ്റർ നടന്നു മലകയറണം ഇനി ലക്ഷ്യത്തിലെത്താൻ.

സമുദ്രനിരപ്പിൽ നിന്നും ആറായിരത്തിഎണ്ണൂറ് അടി ഉയരത്തിലാണിപ്പോൾ.

അങ്ങോട്ടും ഇങ്ങോട്ടുമായി അഞ്ചു മണിക്കൂർ ആണ് നടത്തം. അത്രയും നേരം ജീപ്പിന്റെ ഡ്രൈവർ നമുക്കുവേണ്ടി താഴെ കാത്തിരിക്കും.


മുകളിലേക്ക് നെറ്റ്‌വർക്ക് തീരെയില്ല. സെൽഫിയെടുക്കാനല്ലാതെ ഫോൺ കൊണ്ട് കാര്യമായ ഉപയോഗങ്ങളൊന്നും ഇല്ലെന്നു സാരം.

എവറസ്റ്റ് കീഴടക്കിയ സന്തോഷത്തോടെ മലയിറങ്ങിവന്നവർ പകർന്നുനൽകിയ ആവേശത്തിൽ ഞങ്ങളും നടന്നുതുടങ്ങി..


കുളുക്കുമലയുടെ നെറുകയ്ക്ക് 7,400 ft ആണ് ഉയരം. പാതിദൂരം പിന്നിട്ട് അവിടെ എത്തുമ്പോഴേക്കും കയ്യിൽ കരുതിയിരുന്ന രണ്ടുകുപ്പി വെള്ളവും അപ്പോം മുട്ടേം നൽകിയ എനർജിയും തീർന്ന് ശരീരം ‘Battery Low!’ കാണിക്കുന്നുണ്ടായിരുന്നു.


പത്തുമിനിറ്റ് കുളുക്കുമലയുടെ മണ്ടയ്ക്ക് വിശ്രമം.. കോടമഞ്ഞു മൂടിയതുകൊണ്ട് ചുറ്റൂള്ളതൊന്നും കാണാൻ പറ്റാത്ത അവസ്ഥ.

അങ്ങനെയിരിക്കുമ്പോളാണ് മുകളിൽ പതിയെ പതിയെ കോട മാറിത്തുടങ്ങിയതും,

ദി ഗ്രേറ്റ് മീശപ്പുലിമലയുടെ യഥാർത്ഥ രൂപം ദൃശ്യമായതും.

അവിടെ ഇരുന്നവരെല്ലാം ഒരുമിച്ച് എണീറ്റ് എളിക്കു കയ്യും കുത്തി വാപൊളിച്ചു നിന്നു..


കുളുക്കുമലയുടെ പീക്കിൽ നിന്നുള്ള മീശപ്പുലിയുടെ ലുക്ക്.. ഹോ!!!

ആനമുടി കഴിഞ്ഞാൽ ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി..

8,600 അടി ഉയരത്തിൽ അവനങ്ങനെ ആകാശത്തേക്ക് തുളച്ചുകയറി നിൽക്കുവാണ്!


45-50 ഡിഗ്രി ചരിവിൽ കുത്തനെയുള്ള കയറ്റം..

പാതിയിൽ പൊട്ടുപോലെ ചില സഞ്ചാരികൾ..

താഴേക്ക് വീണാൽ തീർന്നു. രണ്ടുകിലോമീറ്റർ ഉരുണ്ടുരുണ്ട് ഇങ്ങു കുളുക്കുമലയുടെ ചുവട്ടിലെത്തും.


ഇനിയൊരു വിശ്രമമുണ്ടെങ്കിൽ അത് മീശപ്പുലിമലയുടെ നെറുകയിൽ!

തോളിലെ ബാഗും കയ്യിലെ ക്യാമറയും ചെറിയൊരു ഭാരം ആയിരുന്നില്ല അപ്പോൾ.

ശരീരം മനസ്സിനു വഴങ്ങാതെ പലതവണ മടിച്ചുനിന്നു.

എങ്കിലും കയറി, പുല്ലിൽ പിടിച്ചും നിരങ്ങിയുമൊക്കെ.


അവസാന ലാപ്പിൽ വെച്ചാണ് ആലപ്പുഴയിൽ നിന്നുള്ള ആ അത്ഭുതത്തെ പരിചയപ്പെടുന്നത്..

പൂർണിമ ചേച്ചി.

യാത്രയിൽ ഞങ്ങൾ കണ്ട ഒരേയൊരു വനിത.

രാവിലെ 7 മണിക്ക് പുറപ്പെട്ട അവർ മീശപ്പുലിമല കീഴടക്കി മടങ്ങുകയാണ്.. അതീവ സന്തോഷത്തോടെ.

ഒറ്റയ്ക്കല്ല.. ആറുമാസം പ്രായമായ ഒരു കൈക്കുഞ്ഞിനെയുംകൊണ്ട്!!!


ആ ഒരു കാഴ്ചയാണ് കൂടുതൽ തളരാതെ പഴയതിലും ആവേശത്തോടെ ഞങ്ങളെ മുകളിലെത്താൻ സഹായിച്ചത് എന്ന് നിസ്സംശയം പറയാം.


നീണ്ട മൂന്നുമണിക്കൂർ..

അവസാനം ദാ ഇവിടെ, മേഘങ്ങൾക്ക് മുകളിൽ..

വിവരിക്കാൻ വാക്കുകളിലാത്ത അനുഭൂതി! ഓരോ കാഴ്ചയും രോമാഞ്ചം.താഴേയ്യ് ചിറകുവിടർത്തിയൊന്നു പറക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് കൊതിച്ചുപോയി. അത്ര മനോഹരം.


വെയിലുവീണ താഴ്വരയെക്കാൾ പതിന്മടങ്ങു തിളക്കമുണ്ടായിരുന്നു മുകളിലെത്തിയ ഓരോ സഹയാത്രികരുടെയും മുഖങ്ങളിൽ..


കഴിയുമെങ്കിൽ ഒരിക്കൽക്കൂടി വരണം, എന്റെ ‘പൂർണ്ണിമ’യോടൊപ്പം…

എന്നിട്ട് ഇവിടെയീ ആകാശത്തുനിന്നു കാണണം സൂര്യോദയം.

വരും. വരാതെ എവിടെപ്പോവാൻ!!!

-DeOn-


[ Add a comment to this post ]

Report Page