News

News

Sree


മഡ്രിഡ്∙ ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിലുണ്ടോ, ഇങ്ങനെയൊരു സുവർണ ദിനം! ഫുട്ബോൾ രംഗത്ത് വൻ വളർച്ച ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് വലിയ ഉത്തേജനമായി അണ്ടർ 20 ടീം സാക്ഷാൽ അർജന്റീനയെയും അണ്ടർ 16 ടീം ഏഷ്യൻ ചാംപ്യൻമാരായ ഇറാഖിനെയും അട്ടിമറിച്ചു. സ്പെയിനിൽ നടക്കുന്ന അണ്ടര്‍ 20 കോട്ടിഫ് കപ്പിലാണ് ഇന്ത്യയുടെ അണ്ടർ 20 ടീം ആറു തവണ ലോകചാംപ്യൻമാരായ അർജന്റീനയെ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഈ വിജയം. ഇക്കഴിഞ്ഞ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരങ്ങളായിരുന്നു ടീമിൽ അധികവും.


അണ്ടർ 20 ലോകകപ്പിൽ ആറു തവണ കിരീടം നേടിയ ചരിത്രമുള്ള ടീമായ അർജന്റീനയെ, രണ്ടാം പകുതിയുടെ ഏറിയ പങ്കും 10 പേരുമായി കളിച്ചാണ് ഇന്ത്യ വീഴ്ത്തിയത്. ഇന്ത്യയ്ക്കായി ദീപക് ടാൻഗ്രി (നാല്), അൻവർ അലി (68) എന്നിവരാണ് ഗോൾ നേടിയത്. അർജന്റീനയുടെ ആശ്വാസഗോൾ 72–ാം മിനിറ്റിലായിരുന്നു. അതേസമയം, ജോർദാനിലെ അമ്മാനിൽ നടന്ന വാഫ് (WAFF) അണ്ടർ 16 ടൂർണമെന്റിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ ഇറാഖിനെ അട്ടിമറിച്ചത്. ഞായറാഴ്ച രാത്രി വൈകി നടന്ന മൽസരത്തിന്റെ അവസാന മിനിറ്റുകളിൽ ഭുവനേഷാണ് ഹെഡറിലൂടെ ഇന്ത്യയ്ക്ക് വിജയഗോൾ സമ്മാനിച്ചത്.


സ്പെയിനിൽ ചരിത്രമെഴുതി അണ്ടർ 20 ടീം


മൽസരം തുടങ്ങി നാലാം മിനിറ്റിൽത്തന്നെ മുൻ ലോകചാംപ്യൻമാരെ ഞെട്ടിച്ച ഇന്ത്യൻ കുട്ടിപ്പട ലീഡെടുത്തു. നിൻതോയ്ഗാൻബ മീട്ടെയുെട കോർണർ കിക്കിന് തലവച്ച് ടാൻഗ്രി ലക്ഷ്യം കാണുമ്പോൾ മൽസരത്തിനു പ്രായം നാലു മിനിറ്റ് മാത്രം.


ലീഡ് നേടിയതിന്റെ ആവേശത്തിൽ ഉണർന്നുകളിച്ച ടീം ഇന്ത്യ അർജന്റീന ആക്രമണങ്ങളുടെ മുനയൊടിച്ചു. മധ്യനിരയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇന്ത്യ ആദ്യപകുതിയിൽത്തന്നെ മൂന്നിലേറെത്തവണ ഗോളിനടുത്തെത്തി. മധ്യനിരയിൽ തകർത്തുകളിച്ച സുരേഷ് സിങ് വാങ്‌ജാം–ബോറിസ് സിങ് താങ്ജാം സഖ്യമായിരുന്നു ഇന്ത്യൻ ആക്രമണങ്ങളുടെ കുന്തമുന. പിൻനിരയിൽ അന്‍വർ അലിയും ആദ്യ ഗോളിനു വഴിയൊരുക്കിയ മീട്ടെയും അർജന്റീന നിരയ്ക്ക് നിരന്തരം തലവേദന സൃഷ്ടിച്ചു.


രണ്ടാം പകുതി ആരംഭിച്ച് 10 മിനിറ്റിനുള്ളിൽ അനികേത് ജാദവ് ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതോടെ ഇന്ത്യ 10 പേരായി ചുരുങ്ങി. എന്നാൽ തളരാതെ പൊരുതിയ ഇന്ത്യൻ നിരയ്ക്ക് ഗോൾകീപ്പർ പ്രഭ്സൂഖൻ ഗില്ലിന്റെ രക്ഷപ്പെടുത്തലുകളും തുണയായി. 56, 61 മിനിറ്റുകളിൽ അർജന്റീനയുടെ രണ്ട് ഉറച്ച ഗോൾശ്രമങ്ങൾക്ക് പോസ്റ്റിനു മുന്നിൽ ഗിൽ വില്ലനായി.


68–ാം മിനിറ്റിൽ ഇന്ത്യയ്ക്ക് ലീഡ് വർധിപ്പിക്കാനുള്ള അവസരം. ബോക്സിനു തൊട്ടുവെളിയിൽ റഹിം അലിയെ അർജന്റീന താരം വീഴ്ത്തിയതിന് ഇന്ത്യയ്ക്ക് അനുകൂലമായി ഫ്രീകിക്ക്. കിക്കെടുത്ത അൻവർ അലിക്ക് പിഴച്ചില്ല. വെടിച്ചില്ലു പോലെ പന്ത് വലയിലേക്ക്. സ്കോർ: 2–0. എന്നാൽ, 72–ാം മിനിറ്റിൽ ആദ്യ ഗോൾ നേടി അർജന്റീന തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാട്ടി. പതറാതെ പിടിച്ചുനിന്ന ഇന്ത്യൻ പ്രതിരോധം രാജ്യത്തിന് സമ്മാനിച്ചത് എന്നെന്നും ഓർമിക്കാനൊരു വിജയം.


ജോർദാനിൽ ഇറാഖിനെ വീഴ്ത്തി കുട്ടിപ്പട



അണ്ടർ 16 വിഭാഗത്തിലെ ഏഷ്യൻ ചാംപ്യൻമാരായ ഇറാഖിനെതിരെയും ആധികാരിക വിജയമാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്. ബിബിയാനോ ഫെർണാണ്ടസിന്റെ പരിശീലനത്തിനു കീഴിൽ ഇറങ്ങിയ ഇന്ത്യൻ കുട്ടിപ്പട, മൽസരത്തിലുടനീളം മേധാവിത്തം പുലർത്തി. സമനിലയിലേക്കെന്ന് ഉറപ്പിച്ച മൽസരത്തിന്റെ 89–ാം മിനിറ്റിലാണ് ഭുവനേഷ് ടീമിന് വിജയം സമ്മാനിച്ച ഗോൾ നേടിയത്.


ശാരീരികമായി കരുത്തരായ ഇറാഖ് താരങ്ങൾക്കെതിരെ മികച്ച കായികക്ഷമത കാട്ടിയ യുവതാരങ്ങൾ, സാങ്കേതിക മികവിലും മുന്നിട്ടുനിന്നു. ഇറാഖി ഗോൾകീപ്പറിന്റെ ഒരുപിടി തകർപ്പൻ സേവുകളില്ലായിരുന്നെങ്കിൽ ഇന്ത്യൻ വിജയം ഇതിലും വലുതായേനെ. അതേസമയം, പ്രായത്തട്ടിപ്പിന് പിടിക്കപ്പെട്ട ഇറാഖി താരങ്ങളിൽ ചിലർക്ക് മൽസരത്തിൽ കളിക്കാനായിരുന്നില്ല.

Report Page