NEWS
@GKBazzarNews by @GKBazzar
*26--04--2018*
NEWS
✍🏻 *വിവരങ്ങള്‍ ചോര്‍ന്നതില്‍ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കും ഫേസ്ബുക്കിനും കേന്ദ്രസര്‍ക്കാര്‍ വീണ്ടും നോട്ടീസ് അയച്ചു. ആദ്യ നോട്ടീസിലെ വിവരങ്ങളിലെ വ്യക്തത കുറവിന് പിന്നാലെയാണ് പുതിയ നോട്ടീസ് അയച്ചത്. നോട്ടീസിന് മെയ് 10നകം മറുപടി നല്‍കണണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.*
*ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ആരാഞ്ഞാണ് ഫേസ് ബുക്കിനും കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കും കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചത്. ഫേസ് ബുക്കില്‍ പുതുതായി രൂപീകരിക്കാന്‍ പോകുന്ന സുരക്ഷാ മുന്നൊരുക്കങ്ങള്‍ എന്തൊക്കെയാണെന്ന് സര്‍ക്കാര്‍ ചോദിച്ചിട്ടുണ്ട്. ഇന്ത്യക്കാരെ സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പിലടക്കം ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പ് വരുത്താനാണിത്.*
*മെയ് 10നകം നോട്ടീസിന് മറുപടി നല്‍കണം. 5.62 ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടീസിന് ഫേസ് ബുക്ക് മറുപടി നല്‍കിയിരുന്നു. എട്ട് കോടിയോളം ആള്‍ക്കാരുടെ വിവരങ്ങളാണ് കേംബ്രിഡ്ജ് അനലിറ്റിക്ക ലോകവ്യാപകമായി ചോര്‍ത്തിയത്.*
*NEWS ONLY*
✍🏻 *ലിഗയുടെ മരണം ശ്വാസംമുട്ടിയാകാമെന്ന് വിദഗ്ധര്‍*
*തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണം വിഷം കഴിച്ചാകാമെന്ന പൊലിസ് വാദം തള്ളി ഫോറന്‍സിക് വിദഗ്ധര്‍. ശ്വാസം മുട്ടിയാകാം മരണമെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ ഇന്നലെ അനൗദ്യോഗികമായി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു ലഭിക്കുമെന്നാണ് വിവരം. മൃതദേഹം ശാസ്ത്രീയമായി തിരിച്ചറിയുന്നതിനുള്ള ഡി.എന്‍.എ പരിശോധനാ ഫലവും ഉടന്‍ ലഭിക്കും. അതോടെ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകും. ഫോറന്‍സിക് വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്ന് കൊലപാതക സാധ്യതയുടെ ചുവടുപിടിച്ച് പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം തീര്‍ത്തും ഒറ്റപ്പെട്ടയിടത്ത് ലിഗ എങ്ങനെയെത്തിപ്പെട്ടു എന്നതിനെക്കുറിച്ചും അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്. ലിഗ അങ്ങോട്ടേക്ക് നടന്നു പോകുന്നതും കായലില്‍ കുളിക്കുന്നതും കണ്ടുവെന്ന് സമീപവാസിയായ ഒരു സ്ത്രീ പറഞ്ഞതായി അഭ്യൂഹമുണ്ടായിരുന്നു. പൊലിസ് ഇവരെ വിളിച്ചുവരുത്തി വിവരങ്ങള്‍ തേടിയെങ്കിലും അവര്‍ അത് നിഷേധിച്ചതായാണ് വിവരം. മയക്കുമരുന്ന് ഇടപാടുകളുടെ കേന്ദ്രമായ ഇവിടെ പതിവായിയെത്തുന്നവരെയും പൊലിസ് ചോദ്യം ചെയ്തു. ഇവരില്‍ ചിലര്‍ നിരീക്ഷണത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൃതദേഹം ആദ്യമായി കണ്ട യുവാക്കളെ ഇന്നലെ വീണ്ടും വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
നേരത്തേ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ അഭിപ്രായം അനുസരിച്ചാണ് വിഷം ഉള്ളില്‍ ചെന്നാകാം മരണമെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയത്. മൃതദേഹത്തില്‍ പുറമേ പരുക്കുകളൊന്നും ഇല്ലാതിരുന്നത് ഈ അഭിപ്രായത്തിന് ബലമേകുകയും ചെയ്തു. എന്നാല്‍ പിന്നീട് ലിഗയെ കോവളത്ത് എത്തിച്ച ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തലും സഹോദരി എലീസ ഉയര്‍ത്തിയ സംശയങ്ങളും ഈ അഭിപ്രായത്തെ ദുര്‍ബലപ്പെടുത്തുന്നതായിരുന്നു.
മൃതദേഹത്തില്‍ ഉണ്ടായിരുന്ന ജാക്കറ്റ്, കോവളത്ത് ഇറങ്ങുമ്പോള്‍ ലിഗ ധരിച്ചിരുന്നില്ലെന്നായിരുന്നു ഡ്രൈവറുടെ വെളിപ്പെടുത്തല്‍. ലിഗ ആത്മഹത്യ ചെയ്യാന്‍ യാതൊരു സാധ്യതയുമില്ലെന്നായിരുന്നു സഹോദരിയുടെ വാദം. ലിഗയുടേതല്ലാത്ത ജാക്കറ്റ് മൃതദേഹത്തില്‍ എങ്ങനെ വന്നു, അവര്‍ ധരിച്ചിരുന്ന ചെരുപ്പുകള്‍ എവിടെ, തീര്‍ത്തും ഒറ്റപ്പെട്ടയിടത്തേക്ക് അവര്‍ എങ്ങനെയെത്തി എന്നീ ചോദ്യങ്ങള്‍ക്കാണ് ഇപ്പോള്‍ അന്വേഷണ സംഘം ഉത്തരം തേടുന്നത്. ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ 25 പേരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
അതിനിടെ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് ലിഗയുടെ സഹോദരി എലീസ പ്രതികരിച്ചു. ഇന്നലെ ഐ.ജി മനോജ് എബ്രഹാമിനെ നേരില്‍ കണ്ടതിനു ശേഷമായിരുന്നു പ്രതികരണം. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കുള്ള സംശയങ്ങള്‍ ഐ.ജിക്കു എഴുതി നല്‍കിയെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം നാട്ടിലേക്ക് മടങ്ങണമോ ഇവിടെ തുടരണമോയെന്ന് തിരുമാനിക്കുമെന്നും മരണം രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നും രാഷ്ട്രീയക്കാര്‍ തന്നെ വന്നു കാണേണ്ടന്നും അവര്‍ വ്യക്തമാക്കി.*
*NEWS ONLY*
✍🏻 *ആര്‍മി റിക്രൂട്ട്‌മെന്റ് മുന്‍ സൈനികരുടെ തട്ടിപ്പില്‍ കുടുങ്ങരുതെന്ന് മുന്നറിയിപ്പ്*
*തിരുവനന്തപുരം: ആര്‍മി റിക്രൂട്ട്‌മെന്റ് റാലികളുടെ പേരില്‍ മുന്‍ സൈനികര്‍ നടത്തുന്ന തട്ടിപ്പില്‍ കുടുങ്ങരുതെന്ന് മുന്നറിയിപ്പ്. റിക്രൂട്ട്‌മെന്റ് റാലികളുടെ പേരില്‍ മുന്‍ സൈനികര്‍ നടത്തുന്ന തട്ടിപ്പില്‍ സൈനിക തലത്തില്‍ യാതൊരു നടപടിയും എടുക്കാനാകില്ലെന്നും കേരളം ഉള്‍പ്പെടുന്ന ബംഗളൂരു സോണിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ(റിക്രൂട്ടിങ്) ബ്രിഗേഡിയര്‍ പി.എസ്.ബജ്‌വ പാങ്ങോട് സൈനിക കേന്ദ്രത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന റിക്രൂട്ട്‌മെന്റ് റാലിയുടെ തുടക്കത്തില്‍ തന്നെ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചവരെ പിടികൂടിയിരുന്നു. തട്ടിപ്പിനുള്ള ഏതു ചെറിയ സാധ്യതയും കണ്ടെത്തി തടയാനുള്ള പ്രവര്‍ത്തനങ്ങളാണ് തിരുവനന്തപുരത്തെ റിക്രൂട്ട്‌മെന്റ് റാലിയോടനുബന്ധിച്ച് നടത്തിയത്. രേഖകള്‍ പരിശോധിക്കുകയും തുടര്‍ന്ന് ബാര്‍കോഡ്, ബയോമെട്രിക്ക് പോലുള്ള നൂതനമായ വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ സുതാര്യത ഉറപ്പ് വരുത്തുകയും ചെയ്യുന്നുണ്ട്. രേഖകള്‍ അതാത് ലോക്കല്‍ പൊലിസ് സ്റ്റേഷന്‍, വിദ്യാഭ്യാസ ബോര്‍ഡ്, സ്‌പോര്‍ട്‌സ് വിഭാഗം എന്നിവിടങ്ങളില്‍ അയച്ച് അതിന്റെ സത്യാവസ്ഥ ഉറപ്പ് വരുത്തുകയും ചെയ്യുന്നു. തിരുവനന്തപുരത്തെ റാലിയില്‍ 31,000 പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 16,000 പേര്‍ ഇതുവരെ പങ്കെടുത്തു. ശാരീരികക്ഷമതാ പരീക്ഷകള്‍ പാസായ 1800 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയിട്ടുണ്ട്. ജൂലൈ 29ന് നടക്കുന്ന പൊതുപ്രവേശന പരീക്ഷയില്‍ ഏകദേശം 1500-1600 ഉദ്യോഗാര്‍ഥികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എല്ലാ മത്സരപരീക്ഷയിലും വിജയിച്ചവര്‍ക്ക് ഒഴിവനുസരിച്ച് ഈ വര്‍ഷം സെപ്റ്റംബറില്‍ കരസേനയില്‍ ചേരാനാകുമെന്ന് കരുതുന്നതായി ബ്രിഗേഡിയര്‍ പി.എസ്.ബജ്‌വ പറഞ്ഞു*
*NEWS ONLY*
✍🏻 *ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കൗണ്‍സലിങിന് വിധേയമാക്കണം: ബാലാവകാശ കമ്മിഷന്‍*
*തിരുവനന്തപുരം: മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെടുന്ന കുട്ടികളെ കൗണ്‍സലങിനും ഡീ-അഡിക്ഷനും വിധേയമാക്കാന്‍ പൊലിസ് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ നിര്‍ദേശിച്ചു. ഇതിനായി പൊലിസ് ജില്ലാ ശിശു സംരക്ഷണ യൂനിറ്റിന്റെ സഹായം തേടണം. ഇക്കാര്യം ഉറപ്പുവരുത്തി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവിയോട് കമ്മിഷന്‍ നിര്‍ദേശിച്ചു. മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്ന കുട്ടികളെ കൈകാര്യം ചെയ്യുന്നതില്‍ പൊലിസിന്റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഉത്തരവ്.
കുട്ടികള്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ വെറുതെ താക്കീത് ചെയ്ത് വിടുന്ന അവസ്ഥ മാറേണ്ടതുണ്ട്. ഉപദേശിച്ചതു കൊണ്ട് ഇത്തരം കുട്ടികള്‍ക്ക് ഒരു മാറ്റവും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. അവര്‍ക്ക് കൗണ്‍സലിങ്, ഡീ-അഡിക്ഷന്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ പൊലിസ് ചെയ്തുകൊടുക്കുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വേണ്ട ശ്രദ്ധയും പരിചരണവും ജില്ലാശിശു സംരക്ഷണ യൂണിറ്റ് വഴി നല്‍കുകയും ചെയ്യേണ്ടതാണെന്ന് കമ്മിഷന്‍ വ്യക്തമാക്കി.*
*NEWS ONLY*
✍🏻 *മേലാറ്റൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട 3.34 കോടിയുമായി രണ്ടുപേര്‍ അറസ്റ്റില്‍*
*മേലാറ്റൂര്‍(മലപ്പുറം) : കോയമ്പത്തൂരില്‍ നിന്ന് രേഖകളില്ലാതെ കാറില്‍ കടത്തികൊണ്ടുവരികയായിരുന്ന 3. 34കോടിയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ മേലാറ്റൂരില്‍ പൊലിസ് പിടിയിലായി. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ കുരിക്കള്‍ തൊടികയില്‍ ബൈജു (42), ചേരിയാല വീട്ടില്‍ അര്‍ഷാദ് (21) എന്നിവരാണ് പിടിയിലായത്.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി മോഹനചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് പൊലിസ് നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. ഇന്നലെ രാവിലെ ഏഴോടെ മേലാറ്റൂര്‍ എസ്.ഐ പി.കെ.അജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉച്ചാരക്കടവില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. കാറിന്റെ ഹാന്‍ഡ് ബ്രേക്കിനടിയിലെ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. അഡീഷനല്‍ എസ്.ഐ.മാരായ സാജന്‍, പി.മോഹന്‍ദാസ്, ഉദ്യോഗസ്ഥരായ പ്രദീപ്, കൈലാസ്, ഫഖ്‌റുദ്ദീന്‍, അലി, വനിതാ സി.പി.ഒമാരായ സിന്ധു, നസീമ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.*
*NEWS ONLY*
✍🏻 *ഹര്‍ത്താല്‍: പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കി*
*മഞ്ചേരി: ഹര്‍ത്താലുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന സൂത്രധാരന്‍മാരായ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പ്രത്യേക അന്വേഷണ സംഘം മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. പ്രതികളായ കൊല്ലം ഉഴുകുന്ന് അമരാലയത്തില്‍ ബൈജുവിന്റെ മകന്‍ അമര്‍നാഥ്(21), തിരുവനന്തപുരം സ്വദേശികളായ നെല്ലിവിള വെണ്ണിയൂര്‍ കുന്നുവിള അഖില്‍ (23), വെണ്ണിയൂര്‍ പുത്തന്‍വീട്ടില്‍ സുധീഷ്(22), കുന്നപ്പുഴ നിറക്കകം സിറില്‍ നിവാസില്‍ സിറില്‍(22) നെയ്യാറ്റിന്‍കര പഴുതാക്കല്‍ ഇലങ്ങം റോഡ് ഗോകുല്‍ ശേഖര്‍(21) എന്നിവരെയാണ് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റഡിയില്‍ വാങ്ങുക.
അതേസമയം പ്രതികളെ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്‍, മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.*
*NEWS ONLY*
✍🏻 *വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതില്‍ ഇന്ത്യ മുന്നില്‍*
*ന്യൂഡല്‍ഹി: വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതില്‍ ഇന്ത്യ മുന്നില്‍. 10 രാജ്യങ്ങളില്‍ യുനിവേഴ്‌സിറ്റി ഓഫ് ടോറന്‍ോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിറ്റിസണ്‍ ലാബും കാനേഡിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷനും ചേര്‍ന്നു നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനായി ഇന്ത്യ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെ കുറിച്ചുള്ളത്.*
*ഇന്ത്യന്‍ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനായി 42 ഇന്‍സ്റ്റലേഷന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളതായി സിറ്റസണ്‍ ലാബിന്റെ പഠനത്തില്‍ പറയുന്നു. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് 20 ഇന്‍സ്റ്റലേഷനുകളുള്ള പാകിസ്താനാണ്. പത്ത് രാജ്യങ്ങളില്‍ 2464 യു.ആര്‍.എല്‍ അഡ്രസുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടവയില്‍ 1,158 എണ്ണം ബ്ലോക്ക് ചെയ്തത് ഇന്ത്യയിലാണ്.*
*പോണ്‍, പൈറസി വെബ്‌സൈറ്റുകള്‍ ചില വിദേശസംഘടനകളുടെയും എന്‍.ജി.ഒകളുടെയും വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്യുകയും ഐ.ടി നിയമത്തിലെ 69 എ വകുപ്പനുസരിച്ചുള്ള നടപടിയുടെ ഭാഗമായി എ.ബി.സി ന്യൂസ്, ടെലിഗ്രാഫ്, അല്‍ ജസീറ, ട്രിബ്യൂണ്‍ തുടങ്ങിയവയുടെ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു.*
*NEWS ONLY SPECIAL*
*NEWS ONLY*
✍🏻 *ഏറ്റവും വലിയ കൊതുക് ചൈനയില്‍*
*ബെയ്ജിങ്: ഏറ്റവും വലിയ കൊതുകിനെ ചൈനയില്‍ കണ്ടെത്തി. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയില്‍നിന്നാണ് ഭീമന്‍ കൊതുകിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. 11.15 സെന്റി മീറ്ററാണ് കൊതുകിന്റെ ചിറകിന്റെ നീളം.*
*ചൈനയിലെ ചെങ്ഡുവിലുള്ള ക്വിങ്‌ചെങ് മലയിലേക്ക് നടത്തിയ പഠനയാത്രക്കിടെ കണ്ടെത്തിയ ലോകത്തിലെ ഹൊലോറുസിയ മിക്കാഡോ എന്ന ഏറ്റവും വലിയ കൊതുകിനത്തില്‍പെട്ടതാണിത്. 'ക്രെയിന്‍ ഫ്‌ലൈ'എന്നും പേരുള്ള ഇവ ചെങ്ഡുവിലെ സമതല, പര്‍വത പ്രദേശങ്ങളില്‍ 2200 മീറ്റര്‍ താഴെയായി കാണാപ്പെടുന്നു.*
*ശരീര വലുപ്പം കൂടുതലായതിനാല്‍ ഇവക്ക് പറക്കാനുള്ള കഴിവില്ല. ബ്രിട്ടീഷ് ഷഡ്പദ ശാസ്ത്രജ്ഞനായ ജോണ്‍ ഒബാഡിയ വെസ്റ്റ്‌വുഡ് 1876ല്‍ ജപ്പാനില്‍വെച്ച് ആണ് ഹോലുറുസിയ മിക്കാഡോ എന്ന എട്ടു സെന്റി മീറ്റര്‍ വലുപ്പമുള്ള ചിറകുള്ള കൊതുകിനെ ആദ്യമായി കണ്ടെത്തുന്നത്.*
*NEWS ONLY*
✍🏻 *തെര. കമ്മിഷന് സ്വയംഭരണാവകാശം നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാര്‍*
*ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് സ്വയംഭരണാവകാശം നല്‍കുന്നതിനെതിരേ കേന്ദ്രസര്‍ക്കാര്‍. പൂര്‍ണ സ്വയംഭരണാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്മിഷന്‍ നല്‍കിയ ഹരജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചത്.
തെരഞ്ഞെടുപ്പ് കമ്മിഷന് സ്വയംഭരണാധികാരം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഫെബ്രുവരി 19ന് സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നു. വിഷയത്തില്‍ നേരത്തെ കോടതി അറ്റോര്‍ണി ജനറലിന്റെ അഭിപ്രായം തേടിയിരുന്നു. അതനുസരിച്ച് അന്ന് കേസ് പരിഗണിച്ചപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ തനിക്ക് വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് എ.ജി കെ.കെ വേണുഗോപാല്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ആദ്യം കേന്ദ്രസര്‍ക്കാറിന്റെ നിലപാട് ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട വാദം കേള്‍ക്കല്‍ തന്നെ അയോഗ്യമാണെന്നും ഇത് പൊതുതാല്‍പര്യമാണെന്ന് ബോധ്യപ്പെടുത്തുന്നതില്‍ ഹരജിക്കാര്‍ പരാജയപ്പെട്ടുവെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളെയും ലോക്‌സഭയേയും പോലെ തെരഞ്ഞെടുപ്പ് കമ്മിഷനും സെക്രട്ടേറിയറ്റ് വേണമെന്ന് കമ്മിഷന്‍ നല്‍കിയ ഹരജിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനെ സംസ്ഥാനങ്ങളോടും ലോക്‌സഭയോടും താരതമ്യം ചെയ്യാനാകില്ലെന്നും സംസ്ഥാനങ്ങളും ലോക്‌സഭയും നിയമനിര്‍മാണ സഭയുടെ ഭാഗമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി. വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനും തെരഞ്ഞെടുപ്പിന്റെ പരിശുദ്ധി നിലനില്‍ത്തുന്നതിനും പുതിയ ചട്ടക്കൂട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിഷന് സമ്പൂര്‍ണ സ്വയംഭരണാധികാരം നല്‍കണമെന്ന് വ്യക്തമാക്ക*
*NEWS ONLY*
✍🏻 *അസാറാം ബാപ്പു കേസ് അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചത് 2000 ഭീഷണിക്കത്തുകള്‍*
*ജോധ്പൂര്‍: 16കാരിയെ രാജസ്ഥാനിലെ തന്റെ ആശ്രമത്തില്‍ വച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ വിവാദ ആള്‍ദൈവം അസാറാം ബാപ്പുവിനെതിരായ അന്വേഷണത്തിന് നേതൃത്വം നല്‍കിയ പൊലിസ് ഉദ്യോഗസ്ഥന്‍ അജയ്പാല്‍ ലാംബക്ക് അന്വേഷണത്തിനിടയില്‍ ലഭിച്ചത് 2000ത്തോളം ഭീഷണിക്കത്തുകള്‍.
ഇതിന് പുറമെ നൂറുകണക്കിന് ഭീഷണി ഫോണ്‍ സന്ദേശങ്ങളും ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
2013 ഓഗസ്റ്റ് 20ന് തുടങ്ങിയ കേസിന്റെ അന്വേഷണം തന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാക്ഷികളില്‍ ചിലര്‍ മരിച്ചതും പലയിടങ്ങളില്‍ നിന്നുള്ള ഭീഷണിയും അന്വേഷണം പലഘട്ടങ്ങളിലും പ്രതിസന്ധിയിലാക്കിയിരുന്നു.
അന്വേഷണവുമായി മുന്നോട്ടുപോയാല്‍ കുടുംബത്തെ കൊലപ്പെടുത്തുമെന്നുള്ള ഭീഷണി വരെ നേരിടേണ്ടി വന്നിരുന്നുവെന്ന് അസാറാം ബാപ്പുവിനെതിരായ കോടതി വിധി വന്ന ഉടനെ ജോധ്പൂരിലെ ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ പൊലിസ് സൂപ്രണ്ടായ ലാംബ പറഞ്ഞു.
തന്റെ മകളെ സ്‌കൂളില്‍ അയക്കാതെ തടയുകയും ഭാര്യയെ പുറത്തേക്ക് വിടാതെ വീട്ടില്‍ തന്നെ നിര്‍ത്തിയുമാണ് പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം കണ്ടതെന്നും അജയ്പാല്‍ ലാംബ പറഞ്ഞു*
*NEWS ONLY*
✍🏻 *വൈറ്റ് – ഫിലിപ്പീന്‍ ബന്ധം കൂടുതല്‍ വഷളാകുന്നു : കുവൈറ്റിലെ ഫിലിപ്പീൻ അംബാസഡറോട് ഒരാഴ്ചയ്ക്കകം രാജ്യം വിടാന്‍*
*കുവൈറ്റ് : കുവൈറ്റ് – ഫിലിപ്പീന്‍സ് ബന്ധം കൂടുതല്‍ വഷളാകുന്നു. കുവൈറ്റിലെ ഫിലിപ്പീൻ അംബാസഡറോട് ഒരാഴ്ചയ്ക്കകം രാജ്യം വിടാനും മനിലയിൽ ഉള്ള കുവൈറ്റ് അംബാസഡറോട് ഉടന്‍ തിരിച്ചു വരാനും കുവൈറ്റ് ഭരണകൂടം ആവശ്യപ്പെട്ടതായി പ്രദേശിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.*
*കുവൈറ്റിലെ ഫിലിപ്പീന്‍ പൗരന്മാരുടെ സുരക്ഷിതത്വ പ്രശ്നങ്ങളുമായി ബന്ധപെട്ട് ഏറെ നാളായി ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ബന്ധം അത്ര സുഖകരമായ അവസ്ഥയിലായിരുന്നില്ല*
*ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഫിലിപ്പീന്‍ വീട്ടു ജോലിക്കാരിയെ ഫിലിപ്പീന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ ഇടപെട്ട് രക്ഷപെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 3 എംബസി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയിരുന്നു . ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുകയായിരുന്നു*
*NEWS ONLY*
✍🏻 *ഉഷ്ണമേഖലയില്‍ ജനിച്ച ആദ്യത്തെ ധ്രുവക്കരടി ഒര്‍മയായി*
*സിങ്കപ്പൂര്‍: ഉഷ്ണ മേഖലയില്‍ ജനിച്ച ലോകത്തിലെ ആദ്യത്തെ ധ്രുവക്കരടി ‘ഇനൂക്ക’ഓര്‍മയായി. പ്രയാധിക്യത്താലുള്ള അസുഖങ്ങളാല്‍ പ്രയാസപ്പെട്ട 27 വയസുള്ള ഇനൂക്കയുടെ അന്ത്യം സിങ്കപ്പൂര്‍ ദേശീയ മൃഗശാലയിലായിരുന്നു. ധ്രുവ പ്രദേശങ്ങളില്‍ ജനിക്കുന്ന കരടികളില്‍ നിന്ന് വ്യത്യസ്തമായി മൃഗശാലയിലായിരുന്നു ഇനൂക്ക ജനിച്ചത്. ധ്രുവക്കരടികളുടെ ശരാശരി ആയുസ് 25 വയസാണ്. ധ്രുവ പ്രദേശങ്ങളില്‍ ജീവിക്കാന്‍ അനുവദിക്കാതെ മൃഗശാലയില്‍ ധ്രുവ കരടിയെ വളര്‍ത്തുന്നതിനെതിരേ നിരവധി സന്നദ്ധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
സന്ധി വാതം, ചെവിയിലെ അണുബാധ തുടങ്ങിയ രോഗങ്ങള്‍ ഇനൂക്കയെ ബാധിച്ചതായി കണ്ടെത്തിയിരുന്നു. ജീവന്‍ നിലനിര്‍ത്താനായി പരമാവധി ചികിത്സകള്‍ ലഭ്യമാക്കിയെന്ന് വന്യജീവി സംരക്ഷണ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ചെങ് വെന്‍ഹോര്‍ പറഞ്ഞു.1990 ഡിസംബര്‍ 26നാണ് ഇനൂക്ക ജനിച്ചത്. ഇന്യൂട്ട് ഭാഷയില്‍ ഇനൂക്ക എന്നാല്‍ നിശബ്ദ വേട്ടക്കാരന്‍ എന്നാണ് അര്‍ഥം. പ്രത്യേകം തയാറാക്കിയ തണുത്ത പ്രദേശമാണ് ഇതിനായി മൃഗശാല അധികൃതര്‍ ഒരുക്കിയിരുന്നത്. 1978ല്‍ സിങ്കപ്പൂര്‍ ദേശീയ മൃഗശാലയിലേക്ക് ആദ്യമായി ധ്രുവ കരടികളെ കൊണ്ട് വരാനുള്ള നീക്കം നിരവധി മൃഗസ്‌നേഹികളും സന്നദ്ധ സംഘടനകളും എതിര്‍ത്തിരുന്നു.*
*NEWS ONLY*
✍🏻 *മാധ്യമപ്രവര്‍ത്തകയുടെ കൊല: പീറ്റര്‍ മാഡിസന് ജീവപര്യന്തം*
*കോപന്‍ഹേഗന്‍: സ്വീഡിഷ് മാധ്യമപ്രവര്‍ത്തക കിം വാലിനെ(30) കൊലപ്പെടുത്തിയ കേസില്‍ ഡച്ച് വ്യവസായി പീറ്റര്‍ മാഡിസന് ജീവപര്യന്തം തടവ്. കൊലപാതകം, ലൈംഗിക പീഡനം എന്നീ കുറ്റങ്ങള്‍ മാഡിസന്‍ ചെയ്തിട്ടുണ്ടെന്ന് കോപന്‍ഹേഗന്‍ കോടതി കണ്ടെത്തി. കിം വാലിന്റെ മൃതദേഹം മാഡിസന്റെ അന്തര്‍വാഹിനിക്കകത്ത് കഴിഞ്ഞ വര്‍ഷമാണ് കണ്ടെത്തിയത്.
കിം വാലിനെ വെട്ടിക്കൊലപ്പെടുത്തി ശരീര ഭാഗങ്ങള്‍ ജലത്തിലേക്ക് വലിച്ചെറിഞ്ഞുവെന്ന് 47കാരനായ മാഡിസന്‍ സമ്മതിച്ചു.2017 ഓഗസ്റ്റ് 10ന് ആയിരുന്നു സംഭവം. ഡന്‍മാര്‍ക്ക് നിയമമനുസരിച്ച് ജീവപര്യന്തം തടവിന് 16 വര്‍ഷത്തെ ശിക്ഷ ലഭിക്കാനാണ് സാധ്യത.
ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകയായ കിം വാല്‍ മാഡിസനുമായി അഭിമുഖം നടത്താനാണ് അദ്ദേഹത്തിന്റെ അന്തര്‍വാഹിനിയില്‍ എത്തിയത്. ലൈംഗിക താല്‍പര്യത്തിനായി മാഡിസന്‍ മാധ്യമപ്രവര്‍ത്തകയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു.*
*NEWS ONLY*
✍🏻 *എച്ച് 1 ബി വിസ നിയന്ത്രണത്തിനെതിരേ യു.എസ് ഐ.ടി കമ്പനികള്‍*
*വാഷിങ്ടണ്‍: എച്ച് 1 ബി വിസയില്‍ എത്തുന്നവരുടെ പങ്കാളിക്ക് യു.എസില്‍ ജോലി ചെയ്യാമെന്ന വ്യവസ്ഥയില്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരേ യു.എസ് ഐ.ടി കമ്പനികള്‍. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള കമ്പനികളും നിയന്ത്രണ നീക്കങ്ങളെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കന്‍ സാമ്പത്തിക മേഖലയെ വിസാ നിയന്ത്രണം തകര്‍ക്കുമെന്നും യു.എസില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ഈ നിയമം തരിച്ചടിയാവുമെന്നും ഫേസ്ബുക്ക്,ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ എഫ്.ഡബ്ല്യു. യു.എസ് പറഞ്ഞു.
ചില ആളുകള്‍ക്ക് മാത്രം സുരക്ഷ നല്‍കുന്ന നിയമമാണിത്. നിരവധി വര്‍ഷത്തെ അനുഭവമുള്ളവര്‍ക്ക് പുതിയ നിയമത്തിലൂടെ ജോലി നഷ്ടപ്പെടും. എച്ച്. 4 വിസയുള്ളവരില്‍ 80 ശതമാനവും വനിതകളാണെന്ന് അവര്‍ പറഞ്ഞു.
എച്ച് 4 വിസയാണ് വര്‍ക്ക് പെര്‍മിറ്റായി എച്ച് 1 ബി വിസയുള്ളവരുടെ പങ്കാളികള്‍ക്ക് നല്‍കാറുള്ളത്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണ കാലത്ത് കൊണ്ടുവന്ന പ്രത്യേക നിയമപ്രകാരമാണ് എച്ച് 1 ബി വിസയിലെത്തുന്നവരുടെ പങ്കാളികളെയും ജോലി ചെയ്യാന്‍ അനുവദിക്കുന്ന നിയമം കൊണ്ടുവന്നത്. അമേരിക്കയില്‍ കുടുംബവുമൊത്തുള്ള സ്ഥിര താമസം നിയമപരമാക്കാന്‍ പത്തുവര്‍ഷത്തിലധികം വേണ്ടിവരുമെന്നിരിക്കെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വലിയ ആശ്വസമായിരുന്നു ഈ നിയമം. എന്നാല്‍ ഈ നിയമം നിര്‍ത്തലാക്കാനാണ് യു.എസ് ഭരണകൂടത്തിന്റെ പുതിയ നീക്കം.*
*NEWS ONLY*
✍🏻 *മണ്‍സൂണ്‍: ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപ് ഭീഷണിയില്‍*
*ധാക്ക: മണ്‍സൂണ്‍ ഭീതിയില്‍ ബംഗ്ലാദേശിലെ അഭായാര്‍ഥി ക്യാംപുകള്‍. രണ്ടുമാസത്തിന് ശേഷമേ ബംഗ്ലാദേശില്‍ മണ്‍സൂണ്‍ എത്തുകയുള്ളൂവെങ്കിലും അഭയാര്‍ഥി കാര്യത്തില്‍ സര്‍ക്കാര്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു.
15 ലക്ഷത്തോളമുള്ള അഭയാര്‍ഥികളെ മാറ്റിപ്പാര്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇതുവരെ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബംഗ്ലാദേശിന് സാധിച്ചിട്ടില്ല. അതിനിടെ അഭയാര്‍ഥികളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഇന്ത്യയെ കൂടെ ബാധിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി.
ശക്തമായ മഴ, വെള്ളപ്പൊക്കം എന്നിവയുണ്ടാകുമ്പോള്‍ അഭയാര്‍ഥികള്‍ ഇന്ത്യയിലേക്ക് പ്രവഹിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.അതിനിടെ റോഹിംഗ്യന്‍ വംശജര്‍ക്കെതിരേ മ്യാന്‍മര്‍ സര്‍ക്കാര്‍ നടത്തിയ ആക്രമണങ്ങള്‍ സംബന്ധിച്ച് യു.എസ് നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്*
*NEWS ONLY*
✍🏻 *രാജ്യത്ത് വിദ്വേഷ പ്രസംഗം നടത്തിയതിന് ഏറ്റവും കൂടുതല്‍ കേസുകളുള്ളത് ബിജെപി ജനപ്രതിനിധികള്‍ക്കെതിരെ. 58 എംപി - എംഎല്‍എമാര്‍ക്കെതിരെയാണ് കേസുള്ളത്. ഇവരില്‍ 27 പേര്‍ ബിജെപി ജനപ്രതിനിധികളാണ്. അസോസിയേറ്റ് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആണ് ഈ കണക്ക് പുറത്തുവിട്ടത്.*
*58 പേരില്‍ 15 പേര്‍ ലോക്സഭാ എംപിമാരും 43 പേര്‍ എംഎല്‍എമാരുമാണ്. 15 എംപിമാരില്‍ 10 പേരും ബിജെപിക്കാരാണ്. എയുഡിഎഫ്, ടിആര്‍എസ്, പിഎംകെ, എഐഎംഐഎം, ശിവസേന എന്നീ പാര്‍ട്ടികളുടെ ഓരോ എംപിമാരുടെ പേരിലും വിദ്വേഷ പ്രസംഗത്തിന് കേസുണ്ട്.*
*43 എംഎല്‍എമാരില്‍ 17 പേര്‍ ബിജെപിക്കാരാണ്. തെലുങ്കാന രാഷ്ട്ര സമിതിയുടെയും ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമിന്‍റെയും അഞ്ച് വീതം എംഎല്‍എമാര്‍ക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസുണ്ട്. ടിഡിപിയിലെ മൂന്ന് എംഎല്‍എമാര്‍ക്കെതിരെയാണ് കേസുള്ളത്. കോണ്‍ഗ്രസ്, ത്രിണമൂല്‍ കോണ്‍ഗ്രസ്, ജെഡിയു, ശിവസേന എന്നീ പാര്‍ട്ടികളിലെ രണ്ട് വീതം എംഎല്‍എമാര്‍ക്കെതിരെയും ഡിഎംകെ, ബിഎസ്പി, എസ്പി പാര്‍ട്ടികളിലെ ഓരോ എംഎല്‍എമാര്‍ക്കെതിരെയും കേസുണ്ട്.*
*സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ ഉത്തര്‍ പ്രദേശിലെ ജനപ്രതിനിധികളാണ് വിദ്വേഷ പ്രസംഗത്തില്‍ മുന്നില്‍. തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക, ബിഹാര്‍, ആന്ധ്ര പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളാണ് പിന്നാലെയുള്ളത്.*
*SPORTS*
*NEWS ONLY*
✍🏻 *കൂള്‍ ഫിനിഷിങുമായി ധോണി; ബംഗളൂരുവിനെ നാണംകെടുത്തി ചെന്നൈപ്പട*
*ഡിവില്ലിയേഴ്‌സിനും ഡികോക്കിനും അര്‍ധസെഞ്ച്വറി; *
*ബംഗളൂരു: ഐപിഎല്ലിലെ കരുത്തന്‍മാരുടെ പോരാട്ടത്തില്‍ ബംഗളൂരുവിനെ വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. അഞ്ച് വിക്കറ്റിനാണ് ആതിഥേയരായ ബംഗളൂരുവിനെ ചെന്നൈ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ചെന്നൈ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് നേടി വിജയം അക്കൗണ്ടിലാക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ അമ്പാട്ടി റായിഡുവിന്റെയും (82) എം എസ് ധോണിയുടെയും (70*) ബാറ്റിങാണ് ചെന്നൈക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. റായിഡു 53 പന്തുകള്‍ നേരിട്ട് എട്ട് സിക്‌സും മൂന്ന് ഫോറും അക്കൗണ്ടിലാക്കിയപ്പോള്‍ ധോണി 34 പന്തില്‍ ഏഴ് സിക്‌സറും ഒരു ഫോറും സ്വന്തമാക്കി. ഡ്വെയ്ന്‍ ബ്രാവോ (14) പുറത്താവാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത് ബംഗളൂരുവിന് കരുത്തായത് എബി ഡിവില്ലിയേഴ്‌സിന്റെയും (68), ക്വിന്റന്‍ ഡി കോക്കിന്റെയും (53) അര്‍ധ സെഞ്ച്വറികളാണ്.ഇരുവരും ചേര്‍ന്ന് 97 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. 37 പന്തില്‍ നാല് സിക്‌സും ഒരു ഫോറും പറത്തിയ ഡികോക്കിനെ ഡ്വെയ്ന്‍ ബ്രാവോ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. പിന്നീടും ബാറ്റിങ് വെടിക്കെട്ട് തുടര്‍ന്ന ഡിവില്ലിയേഴ്‌സ് ശര്‍ദുല്‍ ഠാക്കൂറിനെ തുടര്‍ച്ചയായ മൂന്ന് പന്തുകള്‍ അതിര്‍ത്തി കടത്തി. ഒടുവില്‍ ഇമ്രാന്‍ താഹിറിന് കൂറ്റനടിക്ക് ശ്രമിച്ച ഡിവില്ലിയേഴ്‌സ് സാം ബില്ലിങ്‌സിന്റെ ക്യാച്ചില്‍ പുറത്താവുകയായിരുന്നു. 30 പന്തില്‍ രണ്ട് ഫോറും എട്ട് സിക്‌സറും പറത്തിയാണ് ഡിവില്ലിയേഴ്‌സ് മടങ്ങിയത്. ചെന്നൈക്ക് വേണ്ടി ശര്‍ദുല്‍ ഠാക്കൂര്‍, ഡ്വെയ്ന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടു.
ജയത്തോടെ ആറ് മല്‍സരത്തില്‍ നിന്ന് അഞ്ച് ജയവും ഒരു തോല്‍വിയും സഹിതം 10 പോയിന്റുള്ള ചെന്നൈ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ ആറ് മല്‍സരത്തില്‍ നിന്ന് 283 റണ്‍സുമായി റായിഡു റണ്‍വേട്ടക്കാരുടെ പട്ടികയിലും ഒന്നാം സ്ഥാനത്തെത്തി.*
*NEWS ONLY*
✍🏻 *വയസ് മുപ്പത്തിയേഴായെങ്കിലും ധോണിയുടെ ഫിറ്റ്‌നസിനെക്കുറിച്ച് എതിരാളികള്‍ക്ക് പോലും സംശയമുണ്ടാകില്ല. ധോണിയുടെ ശാരീരിക ക്ഷമതയ്‌ക്കൊപ്പം ഫീല്‍ഡിലെ മനസ്സാന്നിധ്യവും തെളിയിക്കുന്ന നിമിഷങ്ങള്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തിലും പിറന്നു. വിക്കറ്റ് കീപ്പറായ ധോണി ബൗണ്ടറി ലൈന്‍ വരെ ഓടി നടത്തിയ രക്ഷിക്കലിനെ കമന്റേറ്റര്‍മാര്‍ക്ക് പുകഴ്ത്തിയിട്ടും പുകഴ്ത്തിയിട്ടും തീരുന്നുണ്ടായിരുന്നില്ല.*
*രണ്ടാം ഓവറിലെ രണ്ടാം പന്തിലായിരുന്നു സംഭവം. ചഹാറിനെ തൂക്കിയടിച്ച ഡികോകിന് ചെറുതായി പാളിയപ്പോള്‍ ധോണിയുടെ തലയ്ക്ക് മുകളിലൂടെ പന്തുയര്‍ന്നു. ക്യാച്ചെടുക്കാനുള്ള സാധ്യതയില്ലെന്ന് മനസിലാക്കുമ്പോഴും രണ്ട് റണ്ണെങ്കിലും രക്ഷിക്കാനുള്ള സാധ്യത ധോണി കണ്ടു. ബാറ്റ്‌സ്മാന് പുറകിലെ ബൗണ്ടറി ലൈനിലേക്ക് പാഞ്ഞെത്തിയ ധോണി പന്ത് ഫോറാകുന്നതില്‍ നിന്നും രക്ഷിച്ചെടുക്കുകയും ചെയ്തു.*