23

23


അടി കൊടുത്താൽ എല്ലാവരും ഒതുങ്ങും. അതാണല്ലോ അടി, തെറി, ബലാത്സംഗം ഇതൊക്കെ ഏല്പിച്ച് സ്ത്രീകളെ ഒതുക്കി നിറുത്തുന്നത്. പലരും ദേഷ്യം തീർക്കാനും എനിക്കാണ് മേൽക്കൈ എന്ന് പ്രഖ്യാപിക്കാനുമാണ് ഇങ്ങനെ ചെയ്യാറുള്ളത്. ദുർബലരെയും ദരിദ്രരേയും എങ്ങനെ വേണമെങ്കിലും എത്ര വേണമെങ്കിലും മനുഷ്യർ അടിക്കും.

സ്ത്രീ പുരുഷന്മാർ ഒന്നിച്ച് കഴിയുമ്പോൾ ആദ്യത്തെ അടി കൊടുക്കാനേ ഒരു തുടക്കപ്രയാസം നേരിടുകയുള്ളൂ. അത് നീങ്ങിക്കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും എത്ര വേണമെങ്കിലും കൈയോ കാലോ ഉയരും.

അദ്ദേഹം പറഞ്ഞിരുന്ന സ്ത്രീവാദങ്ങൾ എല്ലാം വെറും പൊള്ളയാണെന്ന് ഞാൻ എന്നും അറിഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ഞാനൊരു തീവിഴുങ്ങിക്കിളിയായിരുന്നു. വാ തുറക്കാൻ എനിക്ക് പറ്റീരുന്നില്ല. അദ്ദേഹത്തിന്റെ ഒപ്പം ജീവിക്കാൻ കഴിയുന്ന എൻറെ ജീവിതത്തിന്റെ ഭാഗ്യത്തെപ്പറ്റി പറയുന്നവർ മാത്രമായിരുന്നു ഞങ്ങളുടെ വീട്ടിൽ വന്നിരുന്നത്. അദ്ദേഹം എനിക്കൊരു ജീവിതം തന്നു എന്ന് പ്രഘോഷിക്കാത്ത സ്ത്രീ വാദികളോ എഴുത്തുകാരോ വിപ്ലവകാരികളോ പരിസ്ഥിതി പ്രവർത്തകരോ സമാന്തര സിനിമാ നാടക പത്രപ്രവർത്തകരോ ഉണ്ടായിരുന്നില്ല.

അച്ഛൻ ഞാൻ ക്രിസ്തുമതത്തിൽ പെട്ടയാൾക്കൊപ്പം പാർക്കുന്നതിൽ അതീവ ദുഖിതനായി പുറമേക്ക് പ്രത്യക്ഷപ്പെടുമ്പോഴും അമ്മയെ അതിൻറെ പേരിൽ ഒത്തിരി മർദ്ദിച്ചിരുന്നു. വേദന അച്ഛനാണെന്ന് പറഞ്ഞ് എന്നെ അമ്മീമ്മയും അമ്മയും കൂടി വളർത്തി ചീത്തയാക്കി എന്ന് ആരോപിച്ച് അമ്മയുടെ നെഞ്ചത്തും തലയിലും കൈ ചുരുട്ടി തുരുതുരെ ഇടിക്കുകയായിരുന്നു അച്ഛൻറെ രീതി. അനിയത്തിമാർ ഹോസ്റ്റലുകളിൽ താമസമാക്കിയപ്പോൾ അമ്മ ഉടുത്ത സാരിയോടെ പൊട്ടിക്കരഞ്ഞുകൊണ്ട് ഒരു രാത്രി അമ്മീമ്മയുടെ അടുത്തേക്ക് പോയി.

ഞാൻ ഒന്നും ആരോടും ചർച്ച ചെയ്തില്ല.

അങ്ങനെയാണ് ഒരു ദിവസം അച്ഛൻ ഞങ്ങളുടെ കൊച്ചുവാടകവീട്ടിൽ വന്നത്. അമ്മയെ ഞാൻ മടക്കിക്കൊണ്ടു വരണമെന്ന് അച്ഛൻ പറഞ്ഞു. അതു കേട്ടപാടെ അദ്ദേഹം ആകെ ഉരുകി.. ഒരു പുരുഷൻറെ വേദന മറ്റൊരു പുരുഷൻ അറിയും പോലെ മറ്റാരറിയും അല്ലേ?

പിറ്റേന്ന് ഞങ്ങൾ അച്ഛൻറെ ഓഫീസിൽ പോയി. അച്ഛൻ ഞങ്ങളെ ആദ്യമൊന്നും കാണാൻ കൂട്ടാക്കിയില്ല. ഔദ്യോഗികമായ തിരക്കുകളിൽ വ്യാപൃതനാണെന്ന് ഭാവിച്ചു. ആ കാത്തിരുപ്പ് അദ്ദേഹത്തിന് ഒട്ടും ഇഷ്ടമായില്ല.

അപ്പോൾ അച്ഛൻറെ സഹപ്രവർത്തകർ വന്നു. മോളെന്താ അച്ഛനെ ഇങ്ങനെ വേദനിപ്പിച്ചേ..? 

എങ്ങനെ തോന്നി ഇത്? 

എന്നിട്ടും അച്ഛൻ ഒക്കെ ക്ഷമിച്ചില്ലേ? 

അല്ലെങ്കിൽ ഈ ഓഫീസിൻറെ പടി ചവിട്ടാൻ പറ്റുമോ?

ഇത്രയുമായപ്പോൾ അദ്ദേഹം മടുപ്പോടെ എണീറ്റു. ചെറുപ്പം മുതലേ ഇങ്ങനെ വിചാരണകൾ നേരിട്ടിട്ടുള്ളതുകൊണ്ട് എനിക്ക് അപമാനം ശീലമായിരുന്നു.

ഉടനെ അടുത്ത ചോദ്യം വന്നു. അല്ല, മോളേ, അമ്മ എവിടെയാണ് ? പാതിരാക്ക് എവിടെ പോയി ?

അച്ഛന് അറിയാം അമ്മ എവിടെയാണെന്ന് എന്ന മറുപടി ഞാൻ പറഞ്ഞപ്പോഴേക്കും പ്യൂണിനെ വിട്ട് അച്ഛൻ ഞങ്ങളെ ക്യാബിനിലേക്ക് വിളിപ്പിച്ചു.

ഞാൻ എത്രമാത്രം അനാഥയാണെന്ന് അദ്ദേഹത്തിന് തികച്ചും ബോധ്യമായ ദിവസമായി രുന്നു അത്.

( തുടരും )


Report Page