22

22


നല്ല വാക്കുകൾ രൂപപ്പെടുത്തുന്ന ആത്മവിശ്വാസം ഉള്ളിലുണ്ടാകുമ്പോൾ അനീതി മനസ്സിലാവുക മാത്രമല്ല, അതിനോട് എതിരിടാനും തോന്നും. എനിക്കും മനസ്സിലായി എനിക്കും തോന്നി.

കിടക്കയിലെ പശുരൂപം ഉപേക്ഷിക്കാൻ ഞാൻ ഉൽക്കടമായി ആഗ്രഹിച്ചിരുന്നു. എന്തുമാത്രം വിചിത്രമായ ലൈംഗിക ഫാൻറസികൾക്ക് എൻറെ ദേഹം ഉപയോഗ്യമായെന്ന് ഞാൻ പലപ്പോഴും ഓർത്തു. പങ്കാളികൾക്ക് പൂർണസമ്മതമില്ലാത്ത ശാരീരികമായ ഇടപെടലുകൾ അപമാനകരവും അശ്‌ളീലവുമായ നിത്യവേദനകളുടെ ബലാത്സംഗങ്ങളാണ്. ആ അനുഭവങ്ങളുടെ ദിവസങ്ങൾ എന്നിലെ എന്നെ മുഴുവനായും ചോർത്തിക്കളഞ്ഞു. ചപ്പുചവറുകൾ നിറച്ച് തുന്നിയെടുത്ത ഒരു പാവയായി എനിക്ക് സ്വയം തോന്നാൻ തുടങ്ങിയിരുന്നു

പതുക്കെപ്പതുക്കെ പശുവാകുന്നതിലെ എൻറെ എതിർപ്പുകൾ കൂടി വന്നു. അതനുസരിച്ച് വീട്ടുജോലികളിൽ കൂടുതൽ കുറ്റങ്ങളും വിമർശനങ്ങളും അദ്ദേഹം കണ്ടുപിടിച്ചു തുടങ്ങി. പൂന്തോട്ടവും അടുക്കളത്തോട്ടവും ഇല്ലെന്നത് വലിയ ഒരു പ്രശ്നമായിത്തീർന്നു. ഞാൻ അയൽപ്പക്കങ്ങളിൽ പോയി ക്രോട്ടൺസ്, ചെമ്പരത്തി, നന്ത്യാർവട്ടം, ചീര, വെണ്ട, പച്ചമുളക് ഒക്കെ ചോദിച്ചു മേടിച്ച് വീട്ടിൽ കൊണ്ട് വന്ന് നട്ടു. അപ്പോഴാണ് ഇതെല്ലാം ഹിന്ദുച്ചെടികളാണെന്ന് ബന്ധുക്കളായ ചിലർ വന്ന് പരിഹസിച്ചത്. ബീറ്റ്റൂട്ട്, അച്ചിങ്ങാപ്പയറ്, കപ്പ, കൂർക്ക, പപ്പായ ഇതൊക്കെയാണ് അവർ ചൂണ്ടിക്കാട്ടിത്തന്ന തറവാടി ക്രിസ്ത്യൻ പച്ചക്കറികൾ. ഞാൻ മതം മാറിയില്ല എന്നത് മാത്രമാണ് ഈ വിമർശനങ്ങൾക്കുള്ള കാരണമെന്ന്

എനിക്ക് മനസ്സിലായിരുന്നു. ക്രിസ്ത്യാനികൾ എല്ലാത്തരം പച്ചക്കറികളും കഴിക്കുമെന്നും എല്ലാത്തരം പൂക്കളുടേയും ഭംഗിയും സൗരഭ്യവും ആസ്വദിക്കുമെന്നൂം എനിക്കുറപ്പുണ്ടായിരുന്നു.

എന്നും പരിചരിക്കണം, ഇതൊക്കെ നട്ട് ചുമ്മാ കിടന്ന് ഉറങ്ങിയാൽപ്പോരാ എന്നും ഒരു ചീനച്ചട്ടിയിൽ ചട്ടുകമിട്ട് ഇളക്കലല്ല പാചകം എന്നുമൊക്കെ അദ്ദേഹം എപ്പോഴും എന്നോട് കയർക്കുവാൻ തുടങ്ങി.

ശരീരത്തിലെ ഓരോ അവയവത്തിനും ചില സാധാരണധർമങ്ങളുണ്ട്. മറ്റൊരു ശരീരത്തിലെ അവയവങ്ങളെ നമുക്കിഷ്ടം പോലെ ഉപയോഗിക്കുന്നതിന് ആ ശരീരത്തിൻറെ ഉടമയുടെ പൂർണ സമ്മതം വേണമെന്ന ജനാധിപത്യ മര്യാദ ചിലർക്ക് മനസ്സിലാവില്ല.

എന്നിലെ പശുരൂപത്തിൻറെ ഒരു ഭാഗം അടരുകയും പ്രാണൻ പോകുന്ന വേദന എന്നെ ഭ്രാന്തിയാക്കുകയും ചെയ്ത ഒരു രാത്രി ഞാനലറി… ‘തൊടരുതെന്നെ. തൊട്ടാൽ.. ‘വികാരവിക്ഷോഭം കൊണ്ട് എനിക്ക് അടുത്ത വാക്ക് കിട്ടിയില്ല.

അന്നാണ് കട്ടിലിലിരുന്ന അദ്ദേഹം എന്നെ തൊഴിച്ചത്. അത് കാലുകൊണ്ടായിരുന്നു. വേദനകൊണ്ട് എനിക്ക് തല ചുറ്റി. വയറുപൊത്തിപ്പിടിച്ച് ഞാൻ തറയിലിരുന്നു.

വടിയിൽ ഒഴിയാത്ത ബാധയില്ലെന്നല്ലേ. പിന്നീട് ഞാൻ ഒന്നിനും ഒരു പ്രതിഷേധവും പ്രകടിപ്പിച്ചില്ല.

എൻറെ അച്ഛൻ എന്നും അമ്മയെ വെല്ലുവിളിക്കുമായിരുന്നു. നിൻറെ മൂന്ന് മക്കളും ആണുങ്ങളുടെ അടികൊണ്ട് ചാകുമെന്ന്. എനിക്ക് അച്ഛനെ അങ്ങനെ ജയിപ്പിക്കാൻ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാൻ ശരിക്കും ഒതുങ്ങിപ്പോയി. അടി വാങ്ങുന്നതിലും ചവിട്ടു കൊള്ളുന്നതിലും ഒന്നും ഒരർഥവുമില്ലെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കുണ്ടായിരുന്നു.

(തുടരും)


Report Page