*/
From"'ശരീഫ് എന്നാണ് നിങ്ങളുടെ പേരെങ്കിലും നിങ്ങൾ എപ്പോഴും ശരിയല്ല, നിങ്ങൾ തെറ്റീഫ് ആകാൻ റെഡിയായിട്ട് വരുമ്പോൾ എന്നോട് മിണ്ടിയാ മതി"
-സുഹ്റ-
"എനിക്ക് ആരേയും ബുദ്ധിമുട്ടിക്കണം എന്നില്ല. ഞാൻ ബുദ്ധിമുട്ടരുത് എന്നെ ഉളളു. കളളുകുടിച്ച് ബഹളം വച്ച് വന്നാൽ ഭർത്താവല്ല ആരാണെങ്കിലും ഞാൻ കേസ് കൊടുക്കും"
_സിറാജ് ന്റെ ഭാര്യ-
ഹലാൽ ലവ്സ്റ്റോറിയിലെ രണ്ട് സ്ത്രീ കഥാപാത്രങ്ങളുടെ ഡയലോഗാണ് . ആ സീനുകളിൽ ഭർത്താവും പിതാവും ആയ പുരുഷന്മാർ നിശ്ശബ്ദരാണ് . അടുത്തകാലത്ത് മലയാള സിനിമയിൽ ഉണ്ടായിട്ടുളളതിൽ മികച്ച രണ്ട് സ്ത്രീ കഥാപാത്രങ്ങളാണ് ഇവർ രണ്ടും. കൂടാതെ സുഹ്റ ഭർത്താവുമായി നടത്തുന്ന സംസാരത്തിൽ മലയാള സിനിമയിൽ ഒരുപക്ഷെ ആദ്യമായി ഒരു സ്ത്രീ കഥാപാത്രം ലെെംഗീകതയെ പറ്റി തുറന്ന് സംസാരിക്കുന്നുണ്ട്. .
മദ്യാപാനിയും കലാകാരനും സംവിധായകനുമായ സിറാജിന്റെ ഭാര്യ അയാളുടെ വയലൻസുകളിൽ നിന്ന് രക്ഷപ്പെട്ട് സ്വന്തം വീട്ടിൽ വന്ന് നിൽക്കുന്ന സ്ത്രീയാണ് . സർവ്വംസഹ സ്ത്രീ കഥാപാത്രങ്ങളായാലും ഇനി ശക്തമായ സ്ത്രീ കഥാപാത്രം എന്നൊക്കെ അവതരിപ്പിക്കുന്നവരായാലും നന്മയുളള നായകന്റെ എല്ലാ തെറ്റും പൊറുത്ത് പൊരുത്തപ്പെടുന്ന രീതിയാണ് സിനിമയിൽ. അവിടെ നിന്നാണ് എന്റെ സമാധാനമാണ് എനിക്ക് പ്രധാനം' എന്ന് പറഞ്ഞ് ഭർത്താവുമായുളള എല്ലാ കൂടികാഴ്ചകളിൽ നിന്നും പിൻവാങ്ങാനുളള നിയമ സംരക്ഷണം അവർ നേടുന്നത്. ഇവരെല്ലാം പർദ്ദയിടുന്ന തട്ടം ഇടുന്ന വിശ്വാസി മുസ്ലിം സ്ത്രീകളായാണ് സിനിമയിൽ വരുന്നത്. അതുകൊണ്ട് തന്നെ ലിബറൽ പുരോഗമന ത്തിന്റെ സ്ത്രീപക്ഷത്ത് ആ കഥാപാത്രങ്ങൾ അടയാളപ്പെടില്ല.
അതുപോലെ തന്നെ ശക്തമായ മറ്റൊരു കഥാപാത്രമാണ് സിനിമ പ്രവർത്തകരെകൊണ്ട് സാധാരണ ജീവിതം പ്രശ്നത്തിലാകുമ്പോൾ നാട്ടുകാരെ കൂട്ടി വരുന്ന സ്ത്രീ. ആ സീനിൽ ആണുങ്ങളെല്ലാം നിശ്ശബ്ദരാണ്. സംസാരിക്കുന്നത് സ്ത്രീ ആണ്. ഞങ്ങളുടെ സ്വെെര്യജീവിതം ഇല്ലാതാക്കി സിനിമ പിടിക്കേണ്ട എന്നാണ് അവർ പറയുന്നത്. അതിന് മുമ്പുള്ള സീനിൽ രണ്ട് പുരുഷന്മാരെ സിനിമക്കാർ വഴക്കിടുമ്പോൾ ഒാടിപ്പോകുന്നവരായാണ് ചിത്രീകരിച്ചിരിക്കുന്നത്.
തട്ടമിട്ടവരെല്ലാം യാതൊരു പ്രതികരണ ശേഷിയും ഇല്ലാത്തവരും മതം മുറുക്കിപിടിച്ച്, ശ്വാസം മുട്ടി അടങ്ങി കഴിയുന്നവരുമാണന്ന വിശ്വാസങ്ങളിൽ നിന്ന് അത്തരം സ്ത്രീകളിൽ കുറെപ്പേരെങ്കിലും യഥാർത്ഥത്തിൽ എന്താണന്ന് സിനിമ കാണിച്ചുതരുന്നുണ്ട്. തലയിൽ തട്ടം കണ്ടാൽ വിളറിപിടിക്കുന്ന പുരോഗമന ആണുങ്ങളും തലയിൽ നിന്ന് തട്ടംമാറിയാൽ വിളറി പിടിക്കുന്ന മതത്തിലെ ആണുങ്ങളും ഒരുപോലെ വെല്ലുവിളിയാകുന്ന സ്പെയ്സിൽ നിന്നാണ് മുസ്ലിം സ്ത്രീകൾ അവരുടെ ഇടവും രാഷ്ട്രീയവും നിർമ്മിക്കുന്നത് അതുകൊണ്ട് തന്നെ അത്തരം ഒരു സ്ട്രഗ്ഗിളിനെ പൊതു സമൂഹം കുറച്ചുകൂടി ഗൗരവത്തോടെ കാണേണ്ടതുണ്ട്.
സിനിമ ഉൾപ്പടെ വിവിധ കലാരൂപങ്ങളും വിനോദ ഉപാധികളും വിലക്കപ്പെട്ട ഒരു വിഭാഗത്തിനുളളിൽ നിന്ന് അത്തരം തുറവികളിലേക്ക് കടക്കാൻ അവർ നടത്തുന്ന ശ്രമങ്ങൾ വളരെ തമാശ കലർത്തി എടുത്ത ഒരു സിനിമയാണ് 'ഹലാൽ ലവ്സ്റ്റോറി'. അതിൽ മത രാഷ്ട്രീയം ഒളിച്ചുകടത്താൻ ശ്രമിച്ചു എന്ന കരച്ചിലൊക്കെ വളരെ അനാവശ്യമാണ്. പ്രത്യേകമായി കാവും കുളവും സന്ധ്യാപ്രാർത്ഥനയും സംസ്കൃത ശ്ളോകങ്ങളും, നമ്പൂതിരി നായർ കഥാപാത്രങ്ങളും കൊട്ടാരവും നാലു കെട്ടും ഒക്കെ പുട്ടിന് പീരപോലെ ഇട്ട് സൂപ്പർ ഹിറ്റ് ഉണ്ടാകുമ്പോഴും മതം ഉണ്ടെന്ന് തോന്നാത്ത മലയാള സിനിമയിൽ. ഈ സിനിമയിൽ തന്നെ ഇസ്ലാംമിക ജീവിതത്തിൽ നിന്ന് പുറത്തേക്ക് വന്ന് മതേതര ജീവിതം ജീവിക്കുന്ന സിറാജും തന്റെ സിനിമ തുടങ്ങുന്നത് ആരതി ഉഴിഞ്ഞ് നാളികേരം ഉടക്കുന്ന ഹിന്ദു ചടങ്ങോടെയാണ്. അതൊരു സിനിമവ്യവസായ യാഥാർത്ഥ്യവുമാണ്. അതായത് മലയാള സിനിമ ക്യാമറക്ക് മുമ്പിലും പുറകിലും കുറച്ച് സവർണ്ണ ഹിന്ദുക്കളുടെ ഏരിയ തന്നെയാണ്. പക്ഷെ അതൊക്കെ ആരുടേയും കൺസേണല്ല.
ഏറ്റവുമധികം വയലൻസുകളും സ്ത്രീ വിരുദ്ധതയുമൊക്കെ നിറഞ്ഞ ഹിന്ദുപുരാണങ്ങളിൽ നിന്ന് ഹിന്ദുത്വ ഫാസിസത്തിനെതിരെ പുരോഗമന വായനകൾ നടത്തുന്ന ആളുകൾക്ക് പൊതുബോധത്തിന്റെ കെെയ്യടി കിട്ടുമ്പോഴാണ് സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ മത ജീവിതവും അതിനുളളിൽ നിന്ന് കൊണ്ട് അവർ നടത്തുന്ന ചില 'പുരോഗമനങ്ങളും' തീവ്രവാദം വരെ ആയി പറഞ്ഞ് കളയുന്നത്. ഹിന്ദുത്വയുടെ ചിഹ്നങ്ങളോടും ടെക്സ്റ്റുകളോടും പുലർത്തുന്ന നോർമലുകളൊക്കെ മറുപുറത്ത് വളരെ പെട്ടന്ന് തീവ്രവാദവും മത മൗലിക വാദവും ആകും. പുരോഗമന ഇടതുപക്ഷത്ത് നിന്നിട്ടും വീട്ടിൽ അയിത്തം ആചരിക്കാൻ വരെ കമ്യൂണിസ്റ്റ് പ്രവർത്തകർക്ക് കഴിയുന്ന സമൂഹത്തിൽ തലയിൽ തട്ടം ഇട്ടാൽ, നിസ്കരിച്ചാൽ നൂറ്റാണ്ട് പിന്നിലെ അപരിഷ്കൃതരാകുന്നതാണ് നാട്ടുനടപ്പ്..