*/
Sourceദൃശ്യം - 2 കണ്ടു. കണ്ടൂന്ന് പറഞ്ഞാൽ ആദ്യത്തെ രണ്ടു മിനിറ്റ് കണ്ടു. മീന തേങ്ങ പൊതിയ്ക്കുന്നു. മോഹൻലാൽ ചായ ഊതിക്കുടിക്കുന്നു.
മീന/മോഹൻലാൽ വചനം:
"ജോർജ്ജ് കുട്ടി ഇപ്പോ ആളാകെ മാറിപ്പോയി."
"അതെന്താ നീ അങ്ങനെ പറഞ്ഞത്?"
"എനിക്ക് വീതം കിട്ടിയ പറമ്പ് വിറ്റു. അതും പോരാഞ്ഞ് സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയതാന്ന് വീമ്പ് പറയുന്ന ഈ അഞ്ചേക്കറിൽ നിന്ന് രണ്ടേക്കറും വിറ്റു. അതു വിക്കരുതെന്ന് ഞാൻ പറഞ്ഞിട്ടും കേട്ടില്ല."
"ആ. എന്നിട്ട് ഞാൻ ആ കാശ് കളഞ്ഞൊന്നുമില്ലല്ലോ. ഒരു സ്ഥലം വാങ്ങി തിയേറ്റർ പണിതില്ലേ..?"
"തിയേറ്ററിന്റെ കാര്യം പറയണ്ട. അതിന്റെ മേലെ മുഴുവൻ ലോണല്ലേ..?"
"തിയേറ്ററിൽ നിന്നു നല്ല വരുമാനമുണ്ട്. ഒരു നല്ല തുക നീക്കിയിരിപ്പുമുണ്ട്."
"എന്നിട്ട് ആ പൈസ സിനിമയ്ക്കു കഥയെഴുതാൻ കൊണ്ടുപോയിക്കൊടുത്തില്ലേ?"
~
ഇത്രയും കണ്ടു. "ഇത് ഇബടെ നിർത്തികോ" എന്നു സ്വയം പറഞ്ഞ് എണീറ്റു പോയി. ഹൈസ്കൂൾ നാടകങ്ങളിൽ പോലും ഇതിനേക്കാൾ ഭംഗിയായി കഥ പറയും എന്നാണു തോന്നിയത്. കണ്ടിരിക്കുന്നവന് തങ്ങളുടെ പൂർവ്വകാലത്തെ കഥ പറഞ്ഞു കൊടുക്കാൻ വേണ്ടി കഥാപാത്രങ്ങൾ പരസ്പരം ഇമ്മാതിരി വാചകമടിക്കുന്നതൊക്കെ പരമബോറായിട്ട് യുഗയുഗാന്തരങ്ങൾ കഴിഞ്ഞു. നോവലെഴുത്താണെങ്കിൽ ഒരു ഖണ്ഡികയിൽ ഇതു കുനുകുനാ ഗദ്യമായിട്ട് എഴുതിവിടാം. സിനിമയിൽ എന്തു ചെയ്യും? ചെയ്യുന്നത് ഇതാണ്. (പ്രേക്ഷകനെ മനസ്സിൽ കണ്ടെഴുതിയ കഥ എന്നൊക്കെപ്പറയുന്നത് ഇതിനായിരിക്കും.)
പിന്നെക്കണ്ടത് അവസാനത്തെ പത്തു മിനിറ്റാണ്. "വൻട്വിസ്റ്റ്" നമ്മൾ കണ്ടില്ലെന്നു വേണ്ട.
എന്റെ പ്രതീക്ഷയ്ക്കൊത്തുയർന്ന പടം. 4.5 stars.